Sunday, March 2, 2008

മുത്തശ്ശിക്കഥ






















സമര്‍പ്പണം: മുത്തശ്ശിയെക്കുറിച്ചുള്ള വാക്കുകള്‍ വരികളാക്കാന്‍ പറഞ്ഞ വാല്‍മീകി മാഷിന്



നന്ദി: മുത്തശ്ശിക്കഥയെ ശ്രവ്യമനോഹരമാക്കിയ അനംഗാരിമാഷിന്



ഒരുനേര്‍‌ത്തശബ്ദത്തിലേതോ മന്ത്രണമതിലേ
റെയും ഹരിനാമകീര്‍‌ത്തനങ്ങള്‍
ആരെന്നറിയുവാനൊരുമാത്രയാ പടികളേറവേ
അകലുന്നു പതിയെ പദനിസ്വനം
ദ്രുതമകലുന്ന കാലത്തെപ്പുല്‍കാനൊരുങ്ങുമ്പോ
ളുണരുന്നു ഓര്‍‌മ്മയില്‍ ഇന്നലെകള്‍
മങ്ങിയ സ്‌മൃതികളില്‍ നിറവോടെയറിയുന്നു
ഐശ്വര്യമായൊരെന്‍ മുത്തശ്ശിയെ

മൂന്നുവിരലതു പാടെപതിഞ്ഞൊരാ ഭസ്മക്കുറിയതു
സന്ധ്യയില്‍നെറ്റിയില്‍ഭൂഷണംതന്നെ
കാല്‍നീട്ടിവെച്ചുകൊണ്ടാടിയിരിക്കുമ്പോളറിയാതെ
വിടരുന്നു കൈകളില്‍ താളവും
ശോഷിച്ചമേനിതന്‍ ചുളിവുകളൊക്കെയും
ജീവിതസൌഖ്യങ്ങളായിരുന്നു
വെള്ളിനൂല്‍ തോല്‍ക്കുമാ കേശങ്ങളൊക്കെയും
വെല്ലുന്നു ആഢ്യത്തഭാവങ്ങളെ

പാണന്റെ പാട്ടും നാഗത്തിന്‍ ശാപവും
ശംഖൊലി കേള്‍ക്കുന്ന ആയിരം കാവും
അങ്ങനെപ്പോകുന്ന ആചാരമൊക്കെയും
ചൊല്ലുന്നു മുത്തശ്ശി വിശ്വസിക്കേണം
അങ്കണപ്പൂക്കളില്‍ വിടരുന്ന സൌരഭ്യം
കൂടെയുണ്ടാകണം ഹൃത്തിന്റെ നന്മയില്‍
പണ്ടൊരു നാട്ടിലെന്നോതിത്തുടങ്ങുന്ന
കഥകളില്‍ നിറയുന്നു കാര്യങ്ങളൊക്കെയും


കോപമടക്കുക പാടില്ല മറുവാക്കുമരുതെ
ന്നു ചൊല്ലുക തെറ്റെന്നുകണ്ടാല്‍
ശിരസ്സാവഹിക്കുക ഗുരുവിന്റെ വാക്കുകള്‍
‍പ്രണമിക്കൂ അമ്മതന്‍ സ്നേഹത്തെയെന്നും
കര്‍‌മ്മങ്ങള്‍ വഴിമാറി വാത്സല്ല്യമാകുന്നൊര
ച്ഛന്റെ നിഴലായ് ഭവിക്കുക നിത്യം
ഒരു നല്ലകുട്ടിയായ്‌ വളരുവാന്‍ മൊഴിയുന്നു
സത്‌വാക്യമൊക്കെയും നല്ല മുത്തശ്ശി

കിതപ്പറിയാതെ കുതിക്കുന്ന വിശ്വത്തിനാ-
ത്മവിശ്വാസവും കൈവിട്ടുപോകേ
ഇന്നിന്റെ യാത്രയില്‍ വേരറ്റുപോകുന്നു
നൈര്‍‌മ്മല്യമാ‍യൊരാ ആത്മബന്ധങ്ങള്‍
മുന്‍പേ പറന്നൊരാ പക്ഷിയെ കാണാതെ
വ്യര്‍ത്ഥമാം മോഹത്തെയൂട്ടി വളര്‍ത്തവേ
ആടിത്തിമര്‍‌ക്കുന്ന യൌവ്വനപ്പൂക്കള്‍ക്കി-
ന്നില്ല മുത്തശ്ശി നല്ല വാക്കോതുവാന്‍



മുത്തശ്ശിമാര്‍ അനാഥര്‍ ആവാതിരിക്കട്ടെ...

53 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മുത്തശ്ശിയെന്നത് സങ്കല്‍പ്പത്തിലേയ്ക്ക് വഴിമാറുമ്പോള്‍ പിന്നിട്ട വഴികളിലൂടെ, ഓര്‍മ്മകളിലൂടെ ഒരു യാത്ര...

ദിലീപ് വിശ്വനാഥ് said...

മാഷേ, ഒരു മുത്തശ്ശിക്കഥ പോലെയുള്ള വരികള്‍. ഹൃദ്യമായ ആലാപനം. വളരെ മനോഹരം എന്നല്ലാതെ എന്തു പറയാന്‍?

കണ്ണൂരാന്‍ - KANNURAN said...

നല്ല ഓര്‍മ്മകള്‍.

വല്യമ്മായി said...

:)

Sharu (Ansha Muneer) said...

വളരെ നന്നായി ഓര്‍മ്മകളിലൂടെ ഉള്ള ഈ യാത്ര.. :)

വിന്‍സ് said...

പ്രിയയുടെ മുത്തശ്ശി ആണോ ചിത്രത്തില്‍??

G.MANU said...

പ്രിയാജി.. ഒരു നിമിത്തം പോലെ ഈ കവിത ഇന്നു തന്നെ വായിച്ചപ്പോള്‍ സന്തോഷം തോന്നി.. കാരണം

ഇന്നത്തെ ‘ഹിന്ദുസ്റ്റാന്‍ ടൈംസി‘ന്റെ ദില്ലി എഡിഷനില്‍ ഒരു മെയിന്‍ വാര്‍ത്തയുണ്ട്. എഴുപതു വയസായ ഒരു അമ്മയെ രണ്ടു ആണ്മക്കള്‍ ചേര്‍ന്നു തെരിവില്‍ ഇറക്കിവിട്ടു. കണ്ണു നനയ്ക്കുന്ന ചിത്രവും കൂടെ.. കൈയില്‍ ബിസ്ലേരി കുപ്പി.. വിറപൂണ്ട ചുണ്ടുകള്‍...

മുത്തശ്ശിമാരെ വീണ്ടെടുക്കാന്‍ വരും തലമുറയ്ക്കാവട്ടെ..

Anonymous said...

എന്തിനോ ഒരു നെടുവീര്‍പ്പുയര്‍ന്നു.... അതൊരു നഷ്ടമാണ്‌... തീരാ നഷ്ടം

യാഥാസ്ഥിതികന്‍

Appu Adyakshari said...

വളരെ വളരെ നന്നായിട്ടുണ്ട്, വരികളും ആലാപനവും.

തോന്ന്യാസി said...

കണ്ണു നനയിക്കുന്ന ഓര്‍മ്മകള്‍.......

കാവലാന്‍ said...

കൊള്ളാം....
പ്രിയമുത്തശ്ശിയുടെ ഫോട്ടോയും നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍.

സ്നേഹതീരം said...

പ്രിയയുടെ കവിത അതിമനോഹരമായിരിക്കുന്നു.

ചുക്കിച്ചുളിഞ്ഞ ആ കൈവിരലുകള്‍ മുടിയില്‍ തലോടുന്നതോര്‍ക്കുമ്പോള്‍ തന്നെ, കാലം പിന്നോട്ടു നടന്ന്, ഞാനൊരു കൊച്ചുകുട്ടിയാവുന്നതുപോലെ..

83 വയസ്സ് കഴിഞ്ഞ ഞങ്ങളുടെ അപ്പച്ചന്‍ ഇപ്പൊഴും ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങള്‍ക്കും മക്കള്‍‍ക്കും ഒരുപോലെ ഒരുപാടു വാല്‍‌സല്യം തരുന്ന അപ്പച്ചനായി.. അന്തസ്സോടെ അഭിമാനത്തോടെ ഞങ്ങളോടൊപ്പം..

മനസ്സില്‍ ഒരുപാട് ഉത്തരവാദിത്വങ്ങളുടെ ഭാരവുമായി,
എന്നും, തിരക്കിട്ട് ഓഫീസില്‍ പോകാനിറങ്ങുന്ന‍തിനു മുന്‍പ്,
“മോളേ, നീ വല്ലതും കഴിച്ചോ?”
എന്നു ചോദിക്കുമ്പോള്‍,
ആ സ്നേഹം എന്റെ മനസ്സിനെ ആര്‍ദ്രമാക്കുന്നു..
അത് എന്റെ ജീവിതത്തിലെ സൌഭാഗ്യമാണ്.

നല്ലൊരു കവിത ചൊല്ലിത്തന്നതിന്, നല്ല ചിന്തകളുണര്‍ത്തിയതിന്, പ്രിയക്കുട്ടിക്ക് നന്ദി :)

ഇട്ടിമാളു അഗ്നിമിത്ര said...

ഭസ്മക്കുറിയും നാമംചൊല്ലല്ലും വെളുത്തപഞ്ഞിക്കെട്ട് മുടിയുമെല്ലാം.. എനിക്ക് മുത്തശ്ശിയല്ല.. അമ്മയാണ്‍

krish | കൃഷ് said...

"മുന്‍പേ പറന്നൊരാ പക്ഷിയെ കാണാതെ
വ്യര്‍ത്ഥമാം മോഹത്തെയൂട്ടി വളര്‍ത്തവേ
ആടിത്തിമര്‍‌ക്കുന്ന യൌവ്വനപ്പൂക്കള്‍ക്കി-
ന്നില്ല മുത്തശ്ശി നല്ല വാക്കോതുവാന്‍"

മുത്തശ്ശിമാരും മുത്തശ്ശന്മാരുമെല്ലാം ഇപ്പോള്‍ വൃദ്ധസദനത്തിലല്ലേ കൂടുതലും കാണാന്‍ പറ്റൂ..

വരികള്‍ ഹൃദ്യമായി.

വേണു venu said...

സങ്കല്പങ്ങളിലേയ്ക്കു പടിയിറങ്ങുന്നു മുത്തശ്ശിമാരും മുത്തച്ഛന്മാരും ഒക്കെ.
നല്ല ഓര്‍മ്മകളും ആലാപനവും.:)

നജൂസ്‌ said...

പ്രിയെ കവിത ഉഷാറായിരിക്കുന്നു. വ്യക്തിപരമായി എനിക്ക്‌ കുറെ ഓര്‍മ്മകള്‍ സമ്മാനിച്ചു. എന്റെ മുത്തശ്ശി വിടപറഞ്ഞു പോയിട്ട്‌ കുറച്ച്‌ ദിവസ്സെ ആയിട്ടുള്ളൂ. പ്രിയക്കൊരായിരം നന്മകള്‍ നേരുന്നു

വരാം

sv said...

കുറെ നല്ല ഓര്‍മ്മകളെ വീണ്ടും ഉണര്‍ത്തിയതിനു നന്ദി....
എത്ര ഉയരത്തില്‍ പോയാലും നാം വീണ്ടും വീണ്ടും മടങ്ങുന്ന ഓര്‍മ്മകള്‍..

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ശ്രീവല്ലഭന്‍. said...

വളരെ വളരെ മനോഹരമായ്‌ പാടിയിരിക്കുന്നു. :-)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓര്‍മകളുടെ ഭാണ്ഡക്കെട്ടിലൂടെ ഒരു പ്രയാണം..

രാജേഷ് മേനോന്‍ said...

ഇഷ്ടപ്പെട്ടു. ഓര്‍മ്മ വയ്ക്കും മുന്‍പേ അസ്തമിച്ചതിനാല്‍ ആ ചൈതന്യത്തില്‍ നിന്നും‍ വാത്സല്യമനുഭവിക്കാന്‍ എനിക്കു യോഗമില്ലാ‍തെ പോയി.

യാരിദ്‌|~|Yarid said...

പ്രിയയുടെ മുത്തശ്ശി ആണൊ?? ഒടുക്കത്തെ ഗ്ലാമറ്‌ ആണുട്ട..;)

Gopan | ഗോപന്‍ said...

പ്രിയാ ജി,
മുത്തശ്ശിയുടെ നിഷ്കളങ്കമായ സ്നേഹം
ഈ വരികളില്‍ മനോഹരമായി പകര്‍ത്തിയതിന്
അഭിനന്ദനങ്ങള്‍. ഈ കവിതയിലെ സന്ദേശം
പ്രത്യേകം ശ്രദ്ദിക്കപെടണം എന്ന്
ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.

ഓ ടോ : കവിതാലാപനം ഹൃദ്യമായി.. :)

ശ്രീ said...

പ്രിയാ...
വളരെ ഇഷ്യ്യപ്പെട്ടു ഈ വരികള്‍... വളരെ നല്ല ആലാപനവും. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍...!
:)

ഉപാസന || Upasana said...

മൂന്നുവിരലതു പാടെപതിഞ്ഞൊരാ ഭസ്മക്കുറിയതു
സന്ധ്യയില്‍നെറ്റിയില്‍ഭൂഷണംതന്നെ
കാല്‍നീട്ടിവെച്ചുകൊണ്ടാടിയിരിക്കുമ്പോളറിയാതെ
വിടരുന്നു കൈകളില്‍ താളവും
ശോഷിച്ചമേനിതന്‍ ചുളിവുകളൊക്കെയും
ജീവിതസൌഖ്യങ്ങളായിരുന്നു
വെള്ളിനൂല്‍ തോല്‍ക്കുമാ കേശങ്ങളൊക്കെയും
വെല്ലുന്നു ആഢ്യത്തഭാവങ്ങളെ

വളരെ നല്ല വരികള്‍ പ്രിയാ ചേച്ചി
:-)
ഉപാസന

ഫസല്‍ ബിനാലി.. said...

ഓര്‍മ്മകള്‍ ചോര്‍ന്നോലിച്ച പഴയൊരു കാലന്‍കുടപോലെ ഹൃദ്യം

Rajeeve Chelanat said...

ഒഴുക്കുള്ള, ഉള്ളില്‍തൊടുന്ന കവിത.
‘ചൊല്‍ക്കാഴ്ച‘യും ഏറെ നന്ന്.
അഭിവാദ്യങ്ങളോടെ

ഡോക്ടര്‍ said...

:-)

ഹരിശ്രീ said...

പ്രിയ,

വളരെ നന്നായിരിയ്കുന്നു വരികള്‍...

ആലാപനവും...

ആശംസകള്‍

ബഷീർ said...

മനുഷ്യ മനസ്സില്‍ നിന്ന് കരുണയും നന്മയും ഉയര്‍ത്തപ്പെട്ടിരിക്കുന്നു.. എങ്കിലും ചില നുറുങ്ങു വെട്ടങ്ങള്‍ അവശേഷിക്കുന്നുവെന്നതില്‍ സമാധാനിക്കം.... നന്മയുടെ നാമ്പുകള്‍ മനസ്സില്‍ വീണ്ടും കിളിര്‍ക്കട്ടെ.. ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മുത്തശ്ശിയെ സ്നേഹിക്കാനെത്തിയ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

വാല്‍മീകി മാഷ്‌ടെ മുത്തശ്ശിയുടെ ചിത്രമാണിത്.

കാപ്പിലാന്‍ said...

നാടകം പൊളിക്കാന്‍ കച്ചകെട്ടിയിരങ്ങിരിക്കുന്ന പ്രായമ്മേ.പ്രിയങ്ക ചോപ്രെ ..അടിപൊളി കവിത കൂടെ അതിനൊത്ത ആലാപനവും ..പിന്നെ നല്ലൊരു ഫോട്ടോ .ആശംസകള്‍

അപ്പോഴേ അമ്പല പറമ്പില്‍ കാണാം ..കൂവാന്‍ വന്നെരെ..അവിടെ ഞാന്‍ പോലീസിനെ നിര്‍ത്തിയിട്ടുണ്ട്.

നാടക മൊയലാളി

Ganga.B said...

Priyaji,
Great,
Ganga

ഭൂമിപുത്രി said...

സ്നേഹത്തിന്റെ കുളിര്‍മ്മയുള്ള വരികള്‍

ശെഫി said...

കവിത നന്നായിരിക്കുന്നു കെട്ടോ?

പാമരന്‍ said...

ishTappettu..

siva // ശിവ said...

nice poem....great verses.....thanks....

with love,
siva.

CHANTHU said...

മുറുക്കാന്‍ മണമുള്ള പുരാണങ്ങള്‍ പറഞ്ഞുതന്ന..... ആ നല്ല ഓര്‍മ്മയിലേക്ക്‌ എനിക്ക്‌ വാതില്‍ തുറന്നു തന്നതിന്‌ നന്ദി

Jith Raj said...

ഹൃദയഹാരിയായ വരികള്‍, നന്നായിരിക്കുന്നു. കൂടെ ചേറ്ത്തിരിക്കുന്ന പത്ര വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ശെരിക്കും ഞെട്ടിച്ചു.

ഹരിത് said...

ഇന്നേ വായിക്കാന്‍ കഴിഞ്ഞുള്ളൂ. വളരെ മനോഹരം

ഭ്രാന്തനച്ചൂസ് said...

nannayirikkunnu...nalla varikal..

pinne..cheruppathil..dharalam..muthhassikkadha kettittullathu kondano..atho..muthassiyumayi...nalla attachment ullathu kondano...mikkavarum kavithakalil ..muthassi kadannu varunnundu....

endayalum....puthu thalamurakku..ee kavitha oru nalla anubhavamakum...theercha...

Unknown said...

വരികളും ആലാപനവും ഒരുപോലെ ഹൃദ്യം!
മുത്തശ്ശിയുടെ മുഖത്തെ ഐശ്വര്യവും.
അടിയിലെ വാര്‍ത്ത ദുഃഖിപ്പിച്ചു ഒരുപാട്.

കുറുമാന്‍ said...

വൌ.......സൂപ്പര്‍......

ആലാപനം കേട്ടില്ല. നാളേക്ക് വച്ചു.

മുത്തശ്ശി (അമ്മൂമ്മയും, അച്ഛമ്മയും) കഥകള്‍ കേട്ട് വളര്‍ന്ന ബാല്യമാണെന്റേത്.

ഇന്നും അമ്മൂമ്മ ജീവിച്ചിരിക്കുന്നു എന്റെ വിട്ടില്‍ തന്നെ ഉണ്ട്. വയസ്സ് 96 കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും സ്വന്തം കാര്യങ്ങള്‍ മിക്കവാറും സ്വയം ചെയ്യും. ഓര്‍മ്മകുറവ് അസാരം ഉണ്ട്....

പ്രിയാ നന്ദി ഈ വരികള്‍ക്ക്

Unknown said...

ഒരു മുത്തശ്ശിക്കഥ പ്രിയയുടെ പുതിയ കവിത നന്മയുള്ളൊരു മുത്തശ്ശിയുടെ ഓര്‍മ്മക്കളുടെ സമര്‍പ്പണം ആയതില്‍ സന്തോഷം.
ഒരു നേര്‍ത്ത ശബ്ദത്തിലെതോ മന്ത്രണമതിലെറെയും ഹരിനാമ കിര്‍ത്തനങ്ങള്‍ കവിതയുടെ തുടക്കം ഭകതിനിര്‍ഭരമാണു.പഴയ തറവാടുക്കളില്‍ മുത്തശ്ശിക്കു വിശേഷണങ്ങള്‍ എറെയാണു.രാവിലെയും വൈകിട്ടും കുളിച്ചു കുറിതൊട്ടു ഉമ്മറത്തു വന്നിരിക്കും.വയസ്സായെങ്കിലും അനുഷ്ഠാനങ്ങളില്‍ വലിയ തല്‍പരരായിരുന്നു അവര്‍.എകാദശി വ്രതം, ആഴച്ചയില്‍ ഒരിക്കല്‍ എടുക്കുക ഒരിക്കല്‍ എന്നത്‌ ഒരു നേരം അരി അഹാരം എന്നതാണല്ലോ..?. എന്നാല്‍ മുത്തശ്ശിമാരില്‍ പലരും ഒരിക്കല്‍ അനുഷ്ഠിക്കുമ്പോള്‍ നല്ല പുഴുക്കും പഴവര്‍ഗങ്ങളും ഗോതമ്പും ഒക്കെ കഴിക്കും.കുട്ടിക്കാലത്ത്‌ കഴിച്ച ആ കാച്ചിലും ചേനയും ചേമ്പും കപ്പയും ഒക്കെ ഇട്ടുണ്ടാക്കിയ ആ പുഴുക്കു എന്താ രുചി.......
(നാവില്‍ വെള്ളം വരുന്നു)
സന്ധ്യക്കു ഉമ്മറത്തിരുന്നു "ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷണ ഹരേ കൃഷണ കൃഷണ കൃഷ്ണ ഹരേ" പിന്നെ അസംഖ്യം കിര്‍ത്തനങ്ങള്‍ എന്റെ തറവാട്ടില്‍ ആറു മുത്തശ്ശിമാരുണ്ടായിരുന്നു.നാനൂറു കൊല്ലം പഴക്കമുള്ള തറവാടായിരുന്നു അത്‌.അവര്‍ ഒരോരുത്തരും മാറി മാറി പറഞ്ഞു തന്ന കഥകള്‍ അതൊക്കെ കേട്ടാണു വളര്‍ന്നത്‌.പിന്നെ ഒരോ മുത്തശ്ശിയും വിടവാങ്ങിയപ്പോള്‍ തറവാട്ടിലെ രുചിയുള്ള ഒരോ മാവും കൂടെ കൊണ്ടു പോയി.അവസാനം നാനൂറു വര്‍ഷം പഴക്കമുള്ള ആ തറവാടും പൊളിച്ചു മാറ്റി.പ്രിയയുടെ മുത്തശ്ശിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പഴയ ഓര്‍മ്മക്കളിലേക്കു എന്റെ മനസിനെ ഒരു നിമിഷം കൂട്ടികൊണ്ടു പോയി.
പാണന്റെ പാട്ടും നാഗത്തിന്റെ ശാപവും.പഴയക്കാലത്തിന്റെ ഓര്‍മ്മക്കളാണു.കന്നി മാസത്തിലെ ആയില്ല്യം പൂജക്കു സര്‍പ്പത്തിനു നൂറും പാലും കാവിലെ അമ്മക്കു കടും പായസം ആദ്യം കൊയുന്ന കതിര്‍ ഭഗവാനുള്ളതാണു ഇതൊക്കെ മുത്തശ്ശിയുടെ സങ്കല്‍പ്പമ്മാണ്‍.രാത്രിയിലേ ഭഗവതിടെ തേരു സഞ്ചാരത്തെ കുറിച്ചു മുത്തശ്ശി പറഞ്ഞു തന്ന കഥ. ഉണ്ണി രാത്രി കാവിലെ ഭഗവതി സുന്ദരിയായി അണിഞ്ഞൊരുങ്ങും സര്‍വാഭരണ വിഭൂഷയായി ഏട്ടത്തി കാവിലേക്കു അനിയത്തി കാവിലമ്മയുടെ യാത്ര. ആ യാത്രയില്‍ വലിയ പ്രകാശമാണെത്ര.പോകുന്ന വഴിയിലുള്ള കരിക്കൊക്കെ ദേവി വെട്ടി കുടിക്കും.ദേവിയുടെ യാത്ര പോകുന്ന വഴിയിലെ തെങ്ങുക്കള്‍ക്കൊക്കെ വലിയ കായാണു.രാത്രി വലിയ പ്രകാശം കണ്ടു ആരേലും വഴിയിലിറങ്ങി നിന്നാല്‍ തേരു വെട്ടികളയുമത്രെ.
മുത്തശ്ശിമാര്‍ പറഞ്ഞു തന്ന കഥകള്‍.ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്‌ ഇന്നത്തെ കുട്ടിക്കള്‍ക്കു ഏല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും അങ്ങനെയുള്ള ചില സൗഭാഗ്യങ്ങളൊക്കെ ഇല്ലാതെപോയല്ലോ എന്ന്.മുത്തശ്ശിയുള്ള കാലത്ത്‌ ചൊവാഴ്ച്ചയും വെള്ളിയാഴച്ചയും അടുത്ത ബന്തുക്കളുടെ വിട്ടില്‍ പോയി കിടക്കാന്‍ സമ്മതിക്കത്തില്ല.പിന്നെ സന്ധ്യക്കു നിലവിലക്കു കൊളുത്തിയാല്‍ പറമ്പിലെവിടെലും ഇരുന്നു ഒരു പുള്ളുപക്ഷി ചിലച്ചാല്‍ മുത്തശ്ശി പറയും "ഉണ്ണി നാരായണ നാരായണ എന്നു ഉറക്കെ ജപിച്ചോളു അവ പറന്നു പോയികോളും".കഥ പറയുവാണെങ്കില്‍ മൂളികേട്ടോണം ഇല്ലേയല്‍ മുത്തശ്ശി പറയും ഉണ്ണി നീയെവിടെയാ.ഉമ്മറത്തു പടിയില്‍ ഇരിക്കരുത്‌
പ്രയമായവര്‍ വിട്ടില്‍ വന്നാല്‍ എഴുന്നേറ്റു കൊടുക്കണം.ആരെലും വിളിച്ചാല്‍ എന്തോയെന്നു വിളി കേള്‍ക്കണം.ഉറങ്ങാന്‍ നേരത്ത്‌ "ആലത്തൂരു ഹനുമാനെ പേടി സ്വപനം കാട്ടല്ലെ വാലുകൊണ്ടെന്നെ തട്ടിമുട്ടിയുണര്‍ത്തണെ നരസിംഹമുര്‍ത്തി പേടി സ്വപനം കാട്ടല്ലെ മുട്ടിയുണര്‍ത്തണെ എന്നു മൂന്നു പ്രാവശ്യം പ്രാത്ഥിച്ചു കണ്ണടച്ചു കിടന്നാല്‍ സ്വപനം കാണില്ല. അതു പോലെ ഇടി വെട്ടുമ്പോള്‍ അര്‍ജുന ഫല്‍ഗുനന്‍ പാര്‍ഥന്‍ വിജയന്‍ എന്നുള്ള അര്‍ജുന പത്ത്‌ ചൊല്ലിക്കും.ഉമ്മറത്തു സന്ധ്യക്കു വിളക്കു വയ്ക്കുമ്പോഴും ഊണു കഴിക്കാനിരിക്കുമ്പോഴും ചമ്രം പടിഞ്ഞിരിക്കണം.മുതിരന്നവര്‍ സംസാരിക്കുന്നിടത്തു പതുങ്ങി വന്നു നിലക്കരുത്‌ ശരിക്കും മുറ്റത്തെ നന്മ മരങ്ങളാണു മുത്തശ്ശിയും മുത്തശ്ശനുമൊക്കെ.അവര്‍ പറഞ്ഞു തരുന്ന കഥക്കള്‍ പറഞ്ഞു തരാന്‍ ഇന്നാരുമില്ല.നാട്ടിലെങ്ങും വര്‍ദ്ധ സദനങ്ങള്‍ പെരുകുമ്പോള്‍ നമ്മുടെ മുത്തശ്ശിമാരും മുത്തശ്സമാരും അവിടെ എത്തരുതെ എന്നു പ്രാത്ഥിക്ക്‌ അല്ലെയല്‍ നാളെ നമ്മുക്കു വയസാകുമ്പോള്‍ നമ്മുടെ കുട്ടിക്കളും നമ്മെ വലിച്ചെറിയും അത്തരം സങ്കേതങ്ങളിലേക്കു നമ്മളെയും.(ഭാര്യോടും മക്കളോടും ഒപ്പം വിദേശത്തു സ്ഥിര താമസമാക്കുകയും സ്വന്തം അഛനെ അമ്മെം ഏതെലും അഗതി മന്ദിരത്തിലേക്കു എറിഞ്ഞു കൊടുക്കുകയും ചെയ്ത ഒരു മഹാനെങ്കിലും ഇതു വായിക്കുന്നുണ്ടാകും)നമ്മുടെ കുട്ടിക്കളെ മടിയിലിരുത്തി കഥക്കള്‍ പറഞ്ഞു കൊടുക്കാനും അവരെ നന്മയുടെ വഴിയിലേക്കു നയിക്കാനും നമ്മുടെ മുത്തഛനും മുത്തശ്ശിയും ഉണ്ടാകണം.ലോകത്ത്‌ എന്തൊക്കെ സുഖ സൗകര്യങ്ങളില്‍ ജിവിച്ചാലും അവരോടൊപ്പം നമുടെ കുട്ടിക്കള്‍ക്കു ചിലവഴിക്കാന്‍ കിട്ടുന്ന നിമിഷങ്ങള്‍ അവരുടെ ജിവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മക്കളായിരിക്കും.പ്രിയയുടെ ഈ കവിത ഒരുപ്പാടു മക്കള്‍ക്കുള്ള ഒരു ഗുണപാഠമായിരിക്കട്ടെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കവിത വായിച്ച എല്ലാവര്‍ക്കും നന്ദി.

സ്വപ്നഭൂമിയിലെ ആദ്യകമന്റിന് കൂറുമാന്‍‌ജിയ്ക്ക് വളരെ നന്ദി

ബ്ലോക്കുട്ടന്‍ ! said...

Priya,
Nannayittundu!!

Othiri comments venamennu sgrahamulla alanalle?!?!?!??!

സുബൈര്‍കുരുവമ്പലം said...

മുത്തശ്ശിമാര്‍ അനാഥ രാവാതരിക്കട്ടെ എന്ന് മന മുരുഗി പ്രാതിക്കുന്നു
നന്നായിരുന്നു .. പ്രിയാ......

david santos said...

Excellent photo!
I loved this blog!
Thank you.

Anonymous said...

Kollaamm..valare nalla chinthakal..ellarum ethupole chinthial enthu nallathu ayirikkum allee...

ഗീത said...

മുത്തശ്ശിയിതു കാണാന്‍ ഉണ്ടായില്ലല്ലോ.....
ഭാവഗാംഭീര്യമുള്ള കവിത പ്രിയാ....
ആലാപനവും നന്നായി അനംഗാരീ....
രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.

അനംഗാരി said...

എന്നെ കേട്ട എല്ലാവര്‍ക്കും നന്ദി.
ചൊല്ലുമ്പോള്‍ എന്റെ അമ്മ (ഉമ്മയുടെ അമ്മയെ അങ്ങിനെയാണ് ഞാന്‍ വിളിച്ചിരുന്നത്)എന്റെ ഓര്‍മ്മകളിലൂടെ കടന്ന് പോയി.
എന്നെ ഒരിക്കല്‍ പോലും തല്ലുകയോ, ചീത്തപറയുകയോ ചെയ്തിട്ടില്ലാത്ത എന്റെ അമ്മ.
ഈ ഓര്‍മ്മ നല്‍കിയതിനു പ്രിയക്കും നന്ദി.

Unknown said...

മാഡം.. മുത്തശ്ശിക്കഥ വല്ലാതങ്ങട് ബോധിച്ചു.. എന്റെ മുത്തശ്ശിയെ എനിക്ക് ഓര്‍മ്മവന്നു...

Unknown said...

മാഡം.. മുത്തശ്ശിക്കഥ വല്ലാതങ്ങട് ബോധിച്ചു.. എന്റെ മുത്തശ്ശിയെ എനിക്ക് ഓര്‍മ്മവന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായിച്ച എല്ലവര്‍ക്കും നന്ദി